തിരുവനന്തപുരം: പട്ടികവർഗ വകുപ്പ് മന്ത്രി ഉന്നതകുലജാതനാകണമെന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പരാമർശം തികച്ചും അപലപനീയമാണെന്ന് മന്ത്രി ഒ ആർ കേളു പ്രസ്താവനയിൽ പറഞ്ഞു.
ഭരണഘടനാ ലംഘനമാണ് ഈ വാക്കുകളിലൂടെ കേന്ദ്ര മന്ത്രി നടത്തിയിരിക്കുന്നതെന്നും പട്ടികജാതി പട്ടികവർഗ വകുപ്പ് മന്ത്രി ഒ ആർ കേളു വ്യക്തമാക്കി.
എല്ലാവരെയും തുല്യരായി കാണുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മന്ത്രി ഭരണഘടന ലംഘിച്ചിരിക്കുന്നു എന്ന് മാത്രമല്ല നിലവാര തകർച്ചയുടെ അങ്ങേ അറ്റത്താണ് അദ്ദേഹം നിൽക്കുന്നതും. മനുവാദികളുടെ താത്പര്യമാണ് കേന്ദ്ര മന്ത്രിയായ സുരേഷ്ഗോപിയുടെ വാക്കുകളിലൂടെ പുറത്തുവന്നിട്ടുള്ളത്.
ആർ എസ് എസിന് വിധേയപ്പെട്ട് മനുഷ്യരെ പല തട്ടുകളിലാക്കി ജാതി അടിസ്ഥാനത്തിൽ വേർതിരിക്കുന്ന മനോഭാവമുള്ള ജനപ്രതിനിധിയെ ഈ നാടിന് അംഗീകരിക്കാനാവില്ലെന്നും പ്രധാനമന്ത്രി ഭരണഘടന ലംഘനം തടയുന്നതിനാവശ്യമായ നടപടി സ്വീകരിയ്ക്കണമെന്ന് മന്ത്രി ഓ ആർ കേളു ആവശ്യപ്പെട്ടു.